Monday, April 25, 2016

പാഞ്ചാലിമേട്....ഐതിഹ്യങ്ങള്‍ നിറം ചാര്‍ത്തുമിടം......

പാഞ്ചാലിമേട്.....ഐതീഹ്യങ്ങള്‍ നിറം ചാര്‍ത്തുമിടം....

അല്‍പ ദിവസങ്ങള്‍ക്കു മുന്പ്‌ ഇടുക്കി ജില്ലയിലെ പ്രശാന്ത സുന്ദരമായ പരുന്തിന്‍ പാറയിലേക്ക് കുടുംബസമേതം നടത്തിയ ഒരു യാത്രയെക്കുറിച്ച് ഞാന്‍ ഒരു വിവരണം ഇട്ടിരിന്നു. അതിന് അനുബന്ധമായി, അന്നേദിവസം തന്നെ സന്ദര്‍ശിച്ച മറ്റൊരു സ്വപ്നസമാനമായ പ്രദേശത്തെ കുറിച്ചാണ് ഇന്നിവിടെ പറയാന്‍ ശ്രമിക്കുന്നത്. 

ചുറ്റും കുളിര്‍മ്മയുള്ള, സ്വച്ഛന്ദമായ അന്തരീക്ഷം. പച്ചപ്പട്ടുടയാട പുതച്ച്, പോക്കുവെയിലിന്‍റെ ഇളംചൂടേറ്റ്, ഒരു ലാസ്യ ഭാവം പൂണ്ടു മയങ്ങുന്ന സഹ്യസംമോഹന മേടുകള്‍. അങ്ങകലെ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പശ്ചിമഘട്ട മലനിരകളുടെ നീല മേല്‍ക്കൂര. ചില പ്രത്യേക ചടുല ഭാവങ്ങളോടെ അവയെ തഴുകി കടന്നുപോകുന്ന നനുത്ത മേഘപാളികള്‍. പ്രകൃതിയുടെ വര്‍ണ്ണനാതീതമായ ആ അഭൌമഭംഗിയില്‍ ഒരു നിമിഷം ഞങ്ങള്‍ ആകെ മതിമറന്നു നിന്നുപോയി. പിന്നെ, ചരിത്രമുറങ്ങുന്ന ആ പച്ചപ്പുല്‍ മെത്തയില്‍, ഒരല്പ നേരം ദൂരെ, സായംസന്ധ്യ ഒരുക്കിയ വിസ്മയക്കാഴ്ച്ചകളിലേക്ക് കണ്ണുംനട്ടിരുന്നു. അകലെ പടിഞ്ഞാറു ചക്രവാളത്തില്‍ അന്തിമയങ്ങാന്‍ പോകുന്ന സൂര്യന്‍ എന്തോ കാതില്‍ പറഞ്ഞു “ഒരല്പം ക്ഷമിക്കുക, നിങ്ങള്‍ക്ക് ഞാന്‍ കാട്ടിത്തരാം ഒരായുസ്സ് മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ ഒരു വിസ്മയ ദൃശ്യം”.

ദ്വാപരയുഗത്തോളം പഴക്കമുള്ള ഐതീഹ്യങ്ങള്‍ ഉറങ്ങുന്ന ഒരു പ്രദേശം. അവിടത്തെ ഓരോ പുല്ക്കൊ ടിയും തങ്ങളുടെ പൂര്‍വികരെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടാവണം. അവര്‍ ഒരുക്കിയ നനുത്ത വഴികളിലൂടെ നടന്നും, തളരുമ്പോള്‍ അവര്‍ തന്നെ വിരിച്ച മൃദു ശയ്യയില്‍ ഒരല്പം വിശ്രമിച്ചും പിന്നെ, വീണ്ടും നടന്നും ഈ വനപാതകളില്‍ കൂടിയാണല്ലോ മഹാഭാരതകഥയിലെ വീരനായകന്മാര്‍ക്കൊപ്പം, പതറാത്ത മനകരുത്തിന്‍റെയും ത്യാഗത്തിന്‍റെയും ശ്രേഷ്ഠ സ്ത്രീ സങ്കല്പം പേറി, അപമാനപ്പെട്ട സ്ത്രീത്വത്തിന്‍റെ പ്രതീകമായ പാഞ്ചാലി സഞ്ചരിച്ചിട്ടുണ്ടാവുക. എന്‍റെ മനസ്സില്‍ വ്യാസന്‍റെ മഹാഭാരത കഥ മെല്ലെ ചുരുളഴിയുന്നത് ഞാനറിഞ്ഞു. പാണ്ഡവരുടെ വനവാസാരംഭകാലത്ത് ചിലനാള്‍ അവര്‍ ചിലവഴിച്ചതായി ഐതീഹ്യങ്ങളില്‍ പറയുന്ന പാഞ്ചാലിമേടിന് ആ പേരു വരാന്‍ കാരണവും മറ്റൊന്നല്ല. ഇടുക്കി ജില്ലയിലെ മുറിഞ്ഞപുഴ എന്ന സ്ഥലത്താണ് പ്രകൃതി സൌന്ദര്യം നിറഞ്ഞൊഴുകുന്ന ഈ പ്രദേശം. കുട്ടിക്കാനത്തു നിന്നും പത്തു കിലോമീറ്റര്‍ അകലെ, കോട്ടയം-കുമുളി (കെ.കെ. റോഡ്‌) റോഡിൽ സഞ്ചരിച്ചാൽ മുറിഞ്ഞപുഴ എന്ന സ്ഥലത്തെത്തും. അവിടെനിന്ന് വലത്തോട്ട്, ഏകദേശം ആറു കിലോമീറ്റര്‍ വളഞ്ഞു പുളഞ്ഞു പോകുന്ന കയറ്റം കയറിചെന്നാല്‍ സമുദ്ര നിരപ്പില്‍ നിന്നും 2500 അടി പൊക്കത്തില്‍ സ്ഥിതിചെയ്യുന്ന പാഞ്ചാലിമേടായി. മുണ്ടക്കയം-തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം. മുഖ്യപാതയുടെ ഓരം ചേര്‍ത്ത് വാഹനം നിറുത്തി, ഏകദേശം മുന്നൂറു മീറ്റര്‍ മുകളിലേക്കു കയറണം പാഞ്ചാലിമേടിന്‍റെ നെറുകയിലെത്താന്‍. ചുറ്റും ഹരിതാഭശോഭയാല്‍ അനുഗ്രഹീതമാണിവിടം. ഇവിടെനിന്നാല്‍ ശബരിമലയുടെ വിദൂരദൃശ്യം കാണാം. മണ്ഡലകാലത്ത് മകരവിളക്ക് കാണാന്‍ ധാരാളം അയ്യപ്പഭക്തര്‍ ഇവിടേയ്ക്ക് എത്താറുണ്ടത്രെ. ഒറ്റയടിപ്പാത കയറി മുകളിലെത്തിയപ്പോള്‍ അവിടെ നമ്മളെ കൂടാതെ സഞ്ചാരികളായി ആരും തന്നെ ഉണ്ടായിരുന്നില്ല. വീശിയടിക്കുന്ന കുളിര്‍ക്കാറ്റിന് തൈലമൂറ്റുന്ന തെരുവ പുല്ലിന്‍റെ സുഗന്ധം. കാറ്റിന്‍റെ അടക്കിപിടിച്ച ഹുങ്കാരമൊഴിച്ചാല്‍ എങ്ങും തികഞ്ഞ നിശ്ശബ്ദദ. ഞങ്ങളുടെ കാല്‍പെരുമാറ്റം കേട്ട് മയക്കത്തിലായിരുന്ന മലനിരകള്‍ ഒന്നു കണ്ണുചിമ്മിയോ.....? കുളിരിളംകാറ്റ് പാട്ടു നിറുത്തി ഒന്ന് കാതുകൂര്‍പ്പിച്ചുവോ? നൃത്തംചെയ്യുകായായിരുന്ന മേഘങ്ങള്‍ ഒരുവേള നമ്മളെ തിരിഞ്ഞു നോക്കിയോ? ഐതീഹ്യങ്ങള്‍ കോറിയിട്ട താഴ്വാരങ്ങള്‍ ഒരു ദീര്‍ഘനിശ്വാസം പുറപ്പെടുവിച്ചുവോ...?

കുട്ടികള്‍ അങ്ങിങ്ങായി ഓടികളിക്കുന്നുണ്ടായിരുന്നു. സൂര്യാസ്തമയം അതിന്‍റെ എല്ലാ മനോഹാരിതയോടും കൂടി അനുഭവവേദ്യമാക്കാന്‍ ഞങ്ങള്‍ മുന്‍നിശ്ചയ പ്രകാരം വീട്ടില്‍ നിന്നും ഫ്ലാസ്ക്കില്‍ നിറച്ചുകൊണ്ടു വന്ന ചൂടു ചായ, കപ്പുകളില്‍ പകര്‍ന്ന് ‌ തണുത്ത കാറ്റിന്‍റെ സുഖസ്പര്‍ശനമേറ്റ് മൊത്തി മൊത്തി കുടിച്ചുകൊണ്ടിരുന്നു. പക്ഷെ അപ്പോഴും എന്‍റെ മനസ്സ് അവിടെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വലിയ ശിലാവശിഷ്ട്ടങ്ങളില്‍ ഉടക്കികിടക്കുകയായിരുന്നു. പൌരാണികത വിളിച്ചോതുന്ന അവയുടെ കാലപ്പഴക്കം ആര്‍ക്കും തന്നെ നിശ്ചയമുണ്ടാവാനിടയില്ല . ആരോ എന്നോ സ്ഥാപിച്ച്, പ്രകൃതി ക്ഷോഭത്താലോ, മനുഷ്യന്‍റെ അനാസ്ഥമായ ഇടപെടലുകളാലോ നശിച്ചുപോയ അവയുടെ അവശിഷ്ടങ്ങള്‍ക്ക്, എത്ര നൂറ്റാണ്ടുകളുടെ ചരിത്രമാകും പറയാനുണ്ടാവുക. അവയില്‍ പലതും ഐതീഹ്യങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവയുമാണ്‌. 

ഒരു കോണില്‍ ഭുവനേശ്വരി ദേവിയുടെ ഒരു ചെറിയ കോവില്‍. അതിനടുത്തായി ചില സര്‍പ്പപ്രതിഷ്ഠകളും , ആദിവാസികള്‍ പ്രതിഷ്ടിച്ചതെന്നു കരുതുന്ന ഒരു ശിവലിംഗവും. കിഴക്കുവശത്തായി ഒരു കുളമുണ്ട്. ഐതീഹ്യവശാല്‍, വനവാസക്കാലത്ത് ഭീമന്‍ പാഞ്ചാലിക്ക് സ്നാനാദികര്‍മ്മങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയതാണ് ഈ കുളം. അതല്ല ഭീമന്‍റെ കാല്‍പാദം പതിഞ്ഞുണ്ടായതാണെന്ന മറ്റൊരു പക്ഷവുമുണ്ട്. ഏതായാലും പാണ്ഡവര്‍ അടുപ്പുകൂട്ടിയതായി പറയപ്പെടുന്ന കല്ലുകള്‍, ഒരു നടപ്പാത, അവര്‍ താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്ര ഗുഹ, എതിരെ മലമുകളില്‍, ആക്രമിക്കാനെത്തിയ ആനയെ പാഞ്ചാലി ശപിച്ച് ശിലയാക്കിയ “ആനക്കല്ല്” എന്നിങ്ങനെ ചരിത്രമുറങ്ങുന്ന ധാരാളം കാഴ്ചകള്‍ അവിടെ കാണാനായി . ചരിത്ര സ്മാരകങ്ങളായി സംരക്ഷിക്കപ്പെടേണ്ട ധാരാളം ശിലാവശിഷ്ട്ടങ്ങള്‍ ഇവിടെ ഒരുപക്ഷേ ഇനിയും പര്യവേഷണങ്ങളില്‍ കൂടി കണ്ടെത്താനാകും എന്നു തോന്നുന്നു ..സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇതിനുവേണ്ട നടപടികള്‍ ചെയ്യേണ്ടിയിരിക്കുന്നു. കൂടാതെ, ഈ പ്രദേശത്തെ, അതിന്‍റെ എല്ലാ പവിത്രതയോടും കൂടി സംരക്ഷിച്ചുകൊണ്ട്, വിദേശികള്‍ ഉള്‍പ്പടെ ധാരാളം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാന്‍ വേണ്ട സത്വര നടപടികള്‍ക്ക് മുന്‍കൈ എടുക്കുകകൂടി വേണം.

നോക്കിയിരിക്കെ സൂര്യന്‍ പര്‍വതനിരകള്‍ക്കു പിന്നില്‍ മറഞ്ഞു. താഴ്വാരങ്ങള്‍ ഇരുള്‍മൂടി. തണുപ്പ് ശരീരത്തിന്‍റെ ഓരോ അണുവിലേക്കും അരിച്ചിറങ്ങാന്‍ തുടങ്ങി. ഇനി തിരികെ പോകാം. മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അവിടെയ്ക്കെത്തിയ തദ്ദേശീയരെന്നു തോന്നിച്ച വൃദ്ധദമ്പതികള്‍ സര്‍പ്പപ്രതിഷ്ടയ്ക്കു മുന്നില്‍ ചില മണ്ചിരാതുകള്‍ കൊളുത്തിവെയ്ക്കുന്നതു കണ്ടു. അതില്‍നിന്നും പരന്ന വശ്യമായ പ്രകാശം ശിലാ പ്രതിഷ്ഠകള്‍ക്ക് മറ്റൊരഭൌമ ചാരുത പകര്‍ന്നു. എരിയുന്ന ചന്ദനത്തിരികളില്‍ നിന്നുയര്‍ന്ന സുഗന്ധം അവിടമാകെ ഒരു പ്രത്യേക ചൈതന്യം നിറച്ചു. ഇതും സുകൃതം.....! ആ ചൈതന്യത്തെ ആവോളം മനസ്സില്‍ ആവാഹിച്ച്, പ്രതിഷ്ഠകളെ ഒന്നുകൂടി വണങ്ങിയശേഷം, ദൈവേശ്ചയാല്‍ ഇനിയും വരാമെന്ന പ്രതിജ്ഞയുമെടുത്ത് ഞങ്ങള്‍ മടങ്ങി.......!

ഇനിയും ഇവിടം കണ്ടിട്ടില്ലാത്തവരുണ്ടെങ്കില്‍ വരൂ.......അവിസ്മരണീയമായ ഒരു സായംസന്ധ്യയുടെ നിറച്ചാര്‍ത്തുകള്‍ ഒരുക്കിവച്ച് ഇവിടെ പ്രകൃതി നിങ്ങളെ കാത്തിരിക്കുന്നു....... അത് ആവോളം ആസ്വദിക്കു.... ജീവിതം ഒന്നല്ലേയുള്ളൂ...........







No comments:

Post a Comment